വാഷിംഗ്ടൺ ഡിസി: വിമാനത്തിനുള്ളിൽ അക്രമം അഴിച്ചുവിട്ട യാത്രക്കാരനെ സീറ്റിൽ കെട്ടിയിട്ടു. അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ വ്യാഴാഴ്ച രാത്രിയാണു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഡാളസ്-ഫോർട്ട് വർത്തിൽനിന്ന് ന്യൂആർക്കിലേക്കു സഞ്ചരിക്കുകയായിരുന്ന വിമാനം സംഭവത്തെത്തുടർന്ന് ബാൾട്ടിമോർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.
യാത്ര തുടങ്ങി രണ്ടു മണിക്കൂറിനുശേഷമാണു വിമാനത്തിൽ അക്രമാന്തരീക്ഷം ഉടലെടുത്തത്. തൊട്ടടുത്ത സീറ്റിലിരുന്ന സഹയാത്രികന്റെ കഴുത്തിൽ പിടിക്കുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതോടെയാണു പ്രശ്നങ്ങൾക്കു തുടക്കം. ജീവനക്കാർ ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും അവർക്കെതിരേ വംശീയാധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി യാത്രക്കാരൻ കൂടുതൽ ആക്രമണകാരിയായി മാറുകയായിരുന്നു.
അക്രമം അതിരുകടന്നപ്പോൾ വിമാനത്തിലുണ്ടായിരുന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ള മറ്റു യാത്രക്കാരും ജീവനക്കാരും ചേര്ന്ന് ഇയാളെ കീഴ്പ്പെടുത്തി. തുടർന്ന്, വിമാന ജീവനക്കാർ നൽകിയ സിപ്പ് ടൈകളും ഡക്ട് ടേപ്പും ഉപയോഗിച്ച് ഇയാളെ സീറ്റിനോടു ചേർത്തു കെട്ടി. കൈയും കാലും ബന്ധിക്കുകയും ചെയ്തു.
പൈലറ്റ് ഉടൻതന്നെ ബാൾട്ടിമോറിൽ വിമാനമിറക്കാൻ തീരുമാനിച്ചു. വിമാനം ലാൻഡ് ചെയ്ത ഉടൻ പ്രാദേശിക പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിൽ പ്രവേശിച്ച് അക്രമിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് വിമാനം ന്യൂആർക്കിലേക്കു യാത്ര തുടർന്നു.
സംഭവത്തിൽ എഫ്ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണു തങ്ങൾ മുൻഗണന നൽകുന്നതെന്നും വിമാനത്തിനുള്ളിലെ അക്രമസംഭവങ്ങളോടു വിട്ടുവീഴ്ചയില്ലെന്നും അമേരിക്കൻ എയർലൈൻസ് വ്യക്തമാക്കി. അക്രമകാരിക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.